ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ സൂപ്പർ സോണിക് യുദ്ധവിമാനമായ തേജസിന് ഒരു പുതിയ നേട്ടം കൂടി. പറക്കുന്നതിനിടെ ആകാശത്ത് വച്ച് ഇന്ധനം നിറച്ചാണ് തേജസ് പുതിയ നേട്ടം കൈവരിച്ചത്.
എയർ ടു എയർ റീ ഫില്ലിംഗ് എന്ന് അറിയപ്പെടുന്ന യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് വച്ച് ഇന്ധനം നിറക്കുന്ന സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ ഇന്ത്യയും ഇടം നേടി. ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഐ എല്‍ 78 ന്റെ മിഡ് എയര്‍ ഫ്യുവലിങ് ടാങ്കറില്‍നിന്ന് 1900 കിലോഗ്രാം ഇന്ധനം തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് ആകാശത്തുവച്ച് തേജസ് എല്‍എസ്പി എട്ടില്‍ നിറച്ചത്.
20,000 അടി ഉയരത്തിൽ വച്ചാണ് തേജസ് വിമാനത്തിന്റെ ടാങ്കിൽ ഇന്ധനം നിറച്ചത്. ദേശീയ ഫ്ലൈറ്റ് ടെസ്റ്റ് സെന്ററിലെ വിംഗ് കമാന്ററായ സിദ്ധാർത്ഥ് സിംഗാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരെയും സാങ്കേതിക പ്രവർത്തകരെയും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ അഭിനന്ദിച്ചു.